തൃശൂർ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയിൽ വിട്ടൊഴിയാതെ പനിയും പകർച്ചവ്യാധികളും. ഈ മാസത്തിലെ ആറു ദിവസത്തെ കണക്കുകൾ പ്രകാരം 5235 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 63 പേരെ കിടത്തിച്ചികിത്സയ്ക്കു വിധേയരാക്കി.
രണ്ട്, അഞ്ച് തീയതികളിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 1,000 കടന്നിരുന്നു. മഴക്കാലം കഴിഞ്ഞിട്ടും പകർച്ചവ്യാധികൾ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആറിനാണ് ഏറ്റവും കുറവു പനി കേസുകൾ രേഖപ്പെടുത്തിയത് -417പേർ.
ഇൻഫ്ലുവൻസയും ഡെങ്കിപ്പനിയും
റിപ്പോർട്ട് പ്രകാരം 120 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ 49 പേരെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 94 പേരും ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
തൃശൂർ കോർപറേഷൻ പരിധിയിൽമാത്രം ഈ മാസം പത്തു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഷിഗെല്ല, മലേറിയയും
പാഞ്ഞാൾ, എരുമപ്പെട്ടി മേഖലകളിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അവണൂർ, തൃശൂർ കോർപറേഷൻ, മുള്ളൂർക്കര മേഖലകളിൽ മലേറിയയും സ്ഥിരീകരിച്ചു. അഞ്ചു പേർക്ക് എലിപ്പനി ബാധിച്ചപ്പോൾ ഒരു മരണം സംഭവിച്ചതായും കണക്കുകൾ പറയുന്നു.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
ഇൻഫ്ലുവൻസ: പെട്ടെന്നുള്ള ശക്തമായ പനിയും വിറയലും, ശരീരവേദനയും കടുത്ത തളർച്ചയും, കടുത്ത തലവേദന, വരണ്ട ചുമയും തൊണ്ടവേദനയും, മൂക്കൊഴുകുകയോ അടയുകയോ ചെയ്യുക, ചിലരിൽ ഛർദ്ദിയും വയറിളക്കവും (പ്രത്യേകിച്ച് കുട്ടികളിൽ).
ഷിഗെല്ല: കടുത്ത വയറുവേദനയും മലശോധനയ്ക്ക് മുമ്പുള്ള ശക്തമായ വേദനയും, പനി, രക്തവും കൊഴുപ്പും കലർന്ന വയറിളക്കം, നിരന്തരം മലം പോകണമെന്ന തോന്നൽ.
മലേറിയ: വിറയലോടുകൂടിയ ശക്തമായ പനി, കടുത്ത തലവേദനയും ശരീരവേദനയും, ഛർദ്ദിയും കടുത്ത ക്ഷീണവും, രോഗം മൂർച്ഛിക്കുന്നതനുസരിച്ച് വിയർപ്പ് ഉണ്ടാകുക
ഓർക്കുക...
പനി, ശരീരവേദന, തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കാതെ ആവശ്യമായാൽ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
കൊതുകു വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതും പരിസരശുചിത്വം ഉറപ്പാക്കുന്നതും പകർച്ചവ്യാധി പ്രതിരോധത്തിൽ പ്രധാനമാണ്.